നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂരിൽ സൗദി എയർലൈൻസ് വിമാനം; ആഴ്ചയിൽ നാല് ദിവസങ്ങളിൽ സർവീസ്

2020ലെ കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് നിർത്തലാക്കിയ സർവീസ് ആണ് പുനരാരംഭിച്ചത്

കരിപ്പൂർ: നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസ് പുനരാരംഭിച്ച് സൗദി എയർലൈൻസ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഇന്ന് പുലർച്ചെ 1.20ന് പുറപ്പെട്ട എസ് വി 712 എന്ന വിമാനം 8.03ന് കരിപ്പൂരിൽ എത്തി. 9.45ന് മടങ്ങിയ വിമാനം 12.50ന് റിയാദിൽ എത്തും. നീണ്ട ഇടവേളയ്ക്ക് ശേഷം കരിപ്പൂരിലെത്തുന്ന സൗദി എയർലൈൻസ് വിമാനത്തിന് വൻ വരവേൽപാണ് ലഭിച്ചത്.

സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണിത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 എക്കോണമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണ് എത്തിയത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ നാല് ദിവസങ്ങളിലായിരിക്കും സർവീസ്.

2015 മെയ് മാസത്തിലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് മൂന്നര വർഷത്തിന് ശേഷം സർവീസുകൾ പുനരാരംഭിച്ചെങ്കിലും 2020 ആഗസ്റ്റിലുണ്ടായ വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് സൗദി എയർലൈൻസിന്റെ സർവീസ് വീണ്ടും മുടങ്ങിയത്.

Content Highlights: Saudi Airlines resumes services at calicut International Airport after a long hiatus

To advertise here,contact us