തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷനു പകരം അഷ്വേർഡ് പെൻഷൻ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മന്ത്രി കെ എൻ ബാലഗോപാലാണ് പദ്ധതി പ്രഖ്യാപിച്ചത്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും ഡി ആർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാനുള്ള അവസരമുണ്ടാകും. എന്നാൽ എൻപിഎസിൽ തുടരേണ്ടവർക്ക് അതിൽ തുടരാം. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനം പദ്ധതിയിൽ ഉണ്ടായിരിക്കും. ഏപ്രിൽ ഒന്നുമുതൽ പദ്ധതി നടപ്പിലാക്കാൻ വിശദ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ ബജറ്റ് പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചു. റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണം. വിഷയം സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഡി എ കുടിശിക പൂർണമായും നൽകും. നിലവിൽ അവശേഷിക്കുന്ന ഡി എ കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും. ആദ്യ ഗഡു ഫെബ്രുവരിയിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ഹെല്‍പ്പര്‍മാരെയും ചേര്‍ത്ത് പിടിക്കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റ്. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തിൽ 1,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു. ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെ വര്‍ധനവും വരുത്തും. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1,000 രൂപ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
പ്രീപൈമറി സ്‌കൂള്‍ അധ്യാപകരുടെ പ്രതിമാസ വേതനം 1,000 രൂപയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപയും വര്‍ധിപ്പിക്കും. സാക്ഷരതാ പ്രേരകുമാരുടെ പ്രതിമാസ വേതനവും ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 2026-27 വര്‍ഷത്തേക്കുള്ള ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 14, 500 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
ഒന്നു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി. വിദ്യാർത്ഥികൾക്ക് രണ്ട് ജോഡി സൗജന്യ കൈത്തറി യൂണിഫോമുകളും നൽകും. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
Content Highlights: Finance Mninister K N Balagopal announced assured pension in State budget