ആലപ്പുഴ: സ്വർണവില പോലെ കുതിച്ചുയർന്ന് സംസ്ഥാനത്തെ മുല്ലപ്പൂവിന്റെ വിലയും. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് വില. ഓണവിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് നിലവിലുള്ളത്. മഴയും മഞ്ഞും വെല്ലുവിളിയായതോടെ ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകളുമാണ് പൂവില ഉയരാന്‍ കാരണം.
കിലോയ്ക്ക് 7000 രൂപ മുതല്‍ 8000 രൂപ വരെയാണ് മുല്ലപ്പൂവിന് വിലയുള്ളത്. ദിവസേന വില വര്‍ദ്ധിക്കുന്നതിനൊപ്പം പൂവ് കിട്ടാനില്ലെന്നതും പ്രതിസന്ധിയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു വില. വിവാഹം, ഉത്സവകാലം, പൊങ്കല്‍ തുടങ്ങിയവയാണ് പെട്ടെന്നുള്ള വില വര്‍ദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പരയുന്നു. തമിഴ്നാട്ടില്‍ പലയിടത്തും മുല്ലപ്പൂവില കിലോയ്ക്ക് 12,000 രൂപവരെയായി വര്‍ധിച്ചിട്ടുണ്ട്.
തണുപ്പുകാലത്ത് മുല്ലപ്പൂവിന്റെ ഉത്പാദനം കുറയും. പൂവും ചെറുതാകും. കരിമൊട്ടുകളാണ് നിലവിൽ വിപണികളിൽ കൂടുതലായും ലഭിക്കുന്നത്. ദിണ്ടികൽ, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരൻകോവിൽ, തെങ്കാശി, കമ്പം, തേനി, കോയമ്പത്തൂർ, മധുര, സത്യമംഗലം ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂവ് എത്തുന്നത്. പിച്ചിക്കും വിപണിയിൽ മുഴത്തിന് നൂറിനു മുകളിൽ വിലയുണ്ട്.
Content Highlights: The price of jasmine flowers increasing in kerala