തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി വമ്പൻ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഒന്നു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കും. ഇതിനായി 15 കോടി വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. പദ്ധതി നടപ്പിലാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ പദ്ധതി പ്രഖ്യാപനമാണ് ഉണ്ടായത്. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതോടെ ഒന്നു മുതൽ ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കും. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.
ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നടപ്പാക്കും. ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തും. സംസ്ഥാനത്തെ കാർഷിക രംഗം മെച്ചപ്പെട്ടുവെന്നും കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കാർഷിക മേഖലയ്ക്ക് 2,024 കോടി രൂപയാണ് പ്രഖ്യാപിച്ചത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ്പ് ഫണ്ടായി രണ്ട് കോടി രൂപ വകയിരുത്തി. മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടിയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിലും പദ്ധതി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ സംസ്ഥാന വിഹിതമായി അധികം അനുവദിച്ചുവെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 20 കോടി രൂപ മാറ്റിവെക്കുമെന്ന് ബാലഗോപാല്‍ വ്യക്തമാക്കി.
Content Highlights: Accident insurance will be implemented for school students from grades one two plus two