ഇ ഡിയുടെ നോട്ടീസ് പേടിച്ച് എന്‍ഡിഎയിലേക്ക് പോകുന്ന സാബുവിന് നിലപാടില്ല; നാണക്കേട്: മുഹമ്മദ് ഷിയാസ്

'ഇ ഡിയുടെ നോട്ടീസ് പേടിച്ച് പോകുന്ന ഒരാളാണെങ്കില്‍ അയാള്‍ക്കൊരു നിലപാടുമില്ലെന്നാണ് അര്‍ത്ഥ'

കൊച്ചി: ഇ ഡിയെ പേടിച്ചാണ് സാബു എം ജേക്കബ് ബിജെപിയില്‍ ചേര്‍ന്നതെങ്കില്‍ ഇതില്‍പരം നാണക്കേടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ബിജെപിയിലേക്കൊന്നും പോവില്ലെന്ന് സാബു പലപ്പോഴും പറഞ്ഞിട്ടുണ്ട്.പെട്ടെന്ന് സാബു പോയത് ഇഡിയെ പേടിച്ചാണെങ്കില്‍ ഇതില്‍ പരം നാണംകെട്ട മറ്റൊന്നില്ല. ഇ ഡിയുടെ നോട്ടീസ് പേടിച്ച് പോകുന്ന ഒരാളാണെങ്കില്‍ അയാള്‍ക്കൊരു നിലപാടുമില്ലെന്നാണ് അര്‍ത്ഥമെന്നും ഷിയാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഇത് പുതുമയുള്ള വാര്‍ത്തയല്ല. ട്വന്റി20 എന്ന അരാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും അതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ട് ചെയ്യുകയും പഞ്ചായത്ത് ഭരണം നേടുകയും ചെയ്ത ആളുകള്‍ പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ബിജെപിയുടെ സഖ്യകക്ഷിയായി ബിജെപിയില്‍ ചേരുന്നത്. ആ പാര്‍ട്ടി അവസാനിച്ചു. ബിജെപിയിലേക്കൊന്നും പോവില്ലെന്ന് സാബു പലപ്പോഴും പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് സാബു പോയത് ഇ ഡിയെ പേടിച്ചാണെങ്കില്‍ ഇതില്‍ പരം നാണംകെട്ട മറ്റൊന്നില്ല. ഇ ഡിയുടെ നോട്ടീസ് പേടിച്ച് പോകുന്ന ഒരാളാണെങ്കില്‍ അയാള്‍ക്കൊരു നിലപാടുമില്ലെന്നാണ് അര്‍ത്ഥം', ഷിയാസ് പറഞ്ഞു.

ട്വന്റി 20 പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റക്സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെയാണ് എന്‍ഡിഎ പ്രവേശനമെന്നാണ് റിപ്പോർട്ടുകൾ. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇ ഡി കേസ് എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. മൂന്ന് തവണയും ഹാജരായത് ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയിരുന്നു.

സാബു എം ജേക്കബ് തന്നെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം ഉണ്ടാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വരെ തനിച്ച് നിന്ന ട്വന്റി 20 വളരെ പെട്ടെന്നായിരുന്നു ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനം എടുത്തത്. ഇ ഡി നടപടി ഒഴിവാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പാർട്ടിയുടെ എന്‍ഡിഎ പ്രവേശനം എന്ന സംശയങ്ങളും ഇതോടെ ശക്തമായി.

Content Highlights: mohammed shiyas criticises sabu m jacob joining bjp over ed fear

To advertise here,contact us