'ശശി തരൂരിനെ അവഗണിച്ചു എന്നത് തോന്നല്‍, ലിസ്റ്റില്‍ തരൂരിന്റെ പേരില്ലാത്തത് കൊണ്ട് വിട്ടുപോയതാണ്'; രാഹുല്‍

ഹൈക്കമാന്‍ഡ് വിളിച്ച കേരള നേതാക്കളുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് ചര്‍ച്ചയായി.

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് വിളിച്ച കേരള നേതാക്കളുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നത് ചര്‍ച്ചയായി. അവഗണിച്ചു എന്നത് തരൂരിന്റെ തോന്നല്‍ എന്ന് രാഹുല്‍ ഗാന്ധി എന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ അറിയിച്ചു. അവഗണന ഉണ്ടായിട്ടില്ല. നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തരൂരിന്റെ പേര് വിട്ടുപോയതെന്നും രാഹുല്‍ വിശദീകരിച്ചു.

അതേ സമയം പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്ന് ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിച്ചു. വാര്‍ത്തകളില്‍ ചിലത് ശരിയാണ് ചിലത് ശരിയല്ലെന്നും കോഴിക്കോട് ശശി തരൂര്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തത് കെഎല്‍എഫില്‍ പങ്കെടുക്കേണ്ടതിനാലാണ്.

നേരത്തെ അവിടെ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയിരുന്നു. അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പറയാനുള്ളത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ശശി തരൂരിന് അതൃപ്തി ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തരൂര്‍ പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളല്ല. തരൂര്‍ ഒരു പൂര്‍ണ്ണ സമയ രാഷ്ട്രീയക്കാരനല്ല. എഴുത്തുകാരനാണ്. 100 ശതമാനം പാര്‍ട്ടിക്കാരനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Rahul Gandhi stated that the claim of Shashi Tharoor being ignored is merely a perception

To advertise here,contact us