തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷിന്റെ പേര് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നടപടിക്ക് പിന്നില്‍ ബിജെപിയിലെ ഗ്രൂപ്പിസമാണോയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറല്‍ മര്യാദകളെയും അപമാനിക്കുന്നതിന് തുല്ല്യമാണ്. ഇക്കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നതാണ്. വി വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം 'സ്റ്റാറ്റസ്' ഇല്ലാത്ത ആളാണോയെന്നും മന്ത്രി ചോദിച്ചു. ഇക്കാര്യത്തില്‍ വരുന്ന വിശദീകരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
'ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറെ സ്വീകരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറല്‍ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നു. 'തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി പിടിച്ചാല്‍, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്നായിരുന്നു' തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍, പ്രധാനമന്ത്രി എത്തിയപ്പോള്‍ മേയര്‍ക്ക് ആ പട്ടികയില്‍ ഇടമില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നില്‍? അതോ ശ്രീ. വി.വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം 'സ്റ്റാറ്റസ്' ഇല്ലാത്ത ആളാണോ? ഇക്കാര്യത്തില്‍ വരുന്ന വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല', വി ശിവന്‍കുട്ടി ചോദിച്ചു.
തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ 'വികസന ബ്ലൂ പ്രിന്റ്' എവിടെയെന്നും മന്ത്രി ചോദിച്ചു. 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ഇവിടെയും ആവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ പറയട്ടെ, നമ്മുടെ സ്‌കൂളുകള്‍ക്കുള്ള സമഗ്ര ശിക്ഷാ ഫണ്ടില്‍ 1,148.13 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് കേവലം ഒരു കണക്കല്ല, നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്' എന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തമുണ്ടായപ്പോള്‍ പോലും അര്‍ഹമായ സഹായം നിഷേധിച്ചവരാണ് ഇവര്‍. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനം നടപ്പിലാക്കുന്നില്ല എന്ന ആരോപണം പച്ചക്കള്ളമാണ്. ഒരു കാര്യം വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ യുപിയും ബിഹാറുമൊക്കെ മാതൃകയാക്കിയാണ് കേരളത്തെ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളുടെ ശൃംഖല കേരളത്തിലാണുള്ളത്. പി എം ശ്രീ സ്‌കൂളിനേക്കാള്‍ എത്രയോ മികച്ചതാണ് കേരളത്തിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും. കേരളത്തിന് അര്‍ഹമായ ഫണ്ടുകള്‍ അനുവദിക്കാതെ, വികസനത്തിന് തുരങ്കം വെക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. റെയില്‍വേ വികസനത്തിലെ അവഗണന അവസാനിപ്പിക്കാനും, തടഞ്ഞുവെച്ചിരിക്കുന്ന വിദ്യാഭ്യാസ ഫണ്ട് അടിയന്തരമായി അനുവദിക്കാനും കേന്ദ്രം തയ്യാറാകണം. അവകാശങ്ങള്‍ക്കായി നമ്മള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: V Sivankutty against VV Rajesh Absence at airport Reception to welcome Modi