കോഴിക്കോട്: കരിപ്പൂരില്‍ ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി പൊലീസിന്റെ വിചിത്ര നടപടി. എസ്എച്ച്ഒ അബ്ബാസ് അലി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. അബ്ബാസ് അലി ഈ കഴിഞ്ഞ ദിവസം വരെ ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട്ടുടമയായ മുഹമ്മദ് കബീറിന് അബ്ബാസ് അലിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കി എസ്എസ്ബി നേരത്തെ തന്നെ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് അബ്ബാസ് അലിയോട് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം അവഗണിച്ച് ഇയാള്‍ മാസങ്ങളോളം അതേ വീട്ടില്‍ തന്നെ തുടര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വീടൊഴിഞ്ഞത്.
കഴിഞ്ഞ ദിവസം മുഹമ്മദ് കബീര്‍ എന്ന വീട്ടുടമയെ ഉൾപ്പെടെ അഞ്ച് പ്രതികളെ എസ്പിയുടെ ഡാന്‍സാഫ് സംഘം വലയിലാക്കിയിരുന്നു. നാര്‍കോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തുണ്ടായിരുന്നു. കബീറിനെയും സംഘത്തെയും പിടികൂടിയതിന് പിന്നാലെ ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അബ്ബാസ് അലിയെ തന്നെ ഡിറ്റക്ടിങ് ഓഫീസറാക്കിയിരിക്കുകയാണ് പൊലീസ്.
Content Highlight; Controversy in Karipur drug case as SHO with links to main suspect named detecting officer