ആലപ്പുഴ: ആലപ്പുഴയിലെ ഒരു നിയമസഭാ സീറ്റും ബിജെപിയുമായി വെച്ചുമാറുന്നില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. കായംകുളത്ത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ 140 സീറ്റിലും തങ്ങള്‍ മത്സരിക്കാന്‍ തയ്യാറാണ്. അത്രയും ബിജെപി തരില്ലല്ലോയെന്നും തമാശരൂപേണ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. നിലവില്‍ കിട്ടിയ പട്ടിക അനുസരിച്ച് എന്‍ഡിഎയുമായി സംസാരിച്ച് ധാരണയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ മത്സരത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ അനുവദിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് തുഷാർ പറഞ്ഞത്.
എസ്എന്‍ഡിപിയും എന്‍എസ്എസും ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അത് എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഹിന്ദു വിഭാഗത്തിനും ഗുണം ചെയ്യും. സന്തോഷമുള്ളതുകൊണ്ടല്ലേ തങ്ങള്‍ എന്‍ഡിഎയില്‍ തുടരുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കായംകുളം സീറ്റില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നതിന് പിന്നാലെ ഇത് തങ്ങളുടെ സീറ്റാണെന്ന അവകാശവാദവുമായി ബിഡിജെഎസ് ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ സന്തോഷ് ശാന്തി രംഗത്തെത്തിയിരുന്നു. കായംകുളത്ത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുക. നിലവില്‍ സീറ്റ് വെച്ചുമാറിയിട്ടില്ലെന്നായിരുന്നു പ്രതികരണം.
Content Highlights: bdjs Will contest in kayamkulam assembly seat said thushar vellappally