പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച് പണം കവർന്നു; രണ്ടുപേർ അറസ്റ്റിൽ

കത്തി കൊണ്ട് മുറിവേല്‍പ്പിച്ച സംഘം ഗൂഗിള്‍ പേ വഴി പണം തട്ടിയെടുക്കുകയായിരുന്നു

തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പുവഴി പരിചയപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിശാഖ് (29), അഖില്‍(21) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥനെ വട്ടപ്പാറ പളളിവിളയിലുളള ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിക്കുകയും പണം കവരുകയുമായിരുന്നു. ജനുവരി പതിനഞ്ചിനായിരുന്നു സംഭവം.

രാവിലെ ഒന്‍പതരയോടെ ഉദ്യോഗസ്ഥനെ വട്ടപ്പാറയിലുളള ഒഴിഞ്ഞ വീട്ടിലെത്തിച്ച പ്രതികള്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച ശേഷം മൊബൈല്‍ അപഹരിച്ച് ഗൂഗിള്‍ പേ വഴി ആദ്യം 20,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ഇയാളുടെ വീഡിയോ പകര്‍ത്തി ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നെ വിട്ടാല്‍ ബാക്കി തുക നല്‍കാമെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കി. ഇതോടെ പ്രതികള്‍ ഉദ്യോഗസ്ഥനെ വിട്ടയച്ചു. ആ ദിവസം തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് ഒന്നര ലക്ഷം രൂപ അയച്ചുകൊടുത്തു.

മൊബൈല്‍ ഫോണ്‍ തിരികെ നല്‍കിയ ശേഷം രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പ്രതികള്‍ ഉദ്യോഗസ്ഥനോട് വീണ്ടും പണം ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ വിശാഖിന്റെ രണ്ടാം ഭാര്യയുടെ മകനെ ഉപയോഗിച്ച് പോക്‌സോ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഉദ്യോഗസ്ഥന്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Content Highlights: 2 arrested in kerala for stealing money from govt employee through dating app

To advertise here,contact us