ചിന്നക്കനാലിലെ ഭൂമി കേസ്; മാത്യു കുഴല്‍നാടന്റെ മൊഴിയെടുത്ത് വിജിലന്‍സ്

സ്ഥലം വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലില്‍ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുത്ത് വിജിലന്‍സ്. വിജിലന്‍സിന്റെ പൂജപ്പുര എസ്‌ഐയു 1 യൂണിറ്റാണ് മൊഴി നല്‍കിയത്. വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.

സ്ഥലം വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എംഎല്‍എ മൊഴി നല്‍കി. പോക്കുവരവ് ചെയ്യും മുന്‍പ് മിച്ചഭൂമി കേസ് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

റവന്യൂ രേഖ പരിശോധിച്ചാണ് 2021ല്‍ ഭൂമി വാങ്ങിയത്. ഭൂമി വാങ്ങുമ്പോള്‍ കേസ് ഉണ്ടായിരുന്നില്ല.

ആധാരത്തിന് വില കുറച്ച് കാണിച്ചിട്ടില്ലെന്ന് അദ്ദേഹം മൊഴി നല്‍കി. ഭൂമി കയ്യേറിയെന്ന ആരോപണവും മാത്യു കുഴല്‍നാടന്‍ നിഷേധിച്ചു. ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതാണ് മാത്യു കുഴല്‍നാടന് എതിരായ കേസ്.

കേസിലെ 16ാം പ്രതിയാണ് എംഎല്‍എ. ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഭൂമി കേസില്‍ വിജിലെന്‍സ് മൊഴി എടുത്തത്. ചിന്നക്കനാലിലെ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെയന്നാണ് ഇഡിയുടെ അന്വേഷണം.

Content Highlights: Vigilance take statement of Mathew Kuzhalnadan in Chinnakkanal case

To advertise here,contact us