പൊന്നാനിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഐഎം പ്രവര്‍ത്തകര്‍; ഡിവൈഎഫ് ഐ ഓഫീസ് അടിച്ചുതകര്‍ത്തു

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി എം സിദ്ധിഖിന് പൊന്നാനി നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.

മലപ്പുറം: പൊന്നാനിയില്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഐഎം പ്രവര്‍ത്തകര്‍. പൊന്നാനി എരമംഗലത്തെ സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിനുള്ളിലെ ഡിവൈഎഫ്‌ഐ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ അടിച്ചു തകര്‍ത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിലുണ്ടായിരുന്ന മൊബൈല്‍ ഫ്രീസര്‍, ബള്‍ബ്, ടിവി ഉള്‍പ്പടെ അടിച്ചു തകര്‍ത്തു. എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

വെളിയങ്കോട്ടെ സിപിഐഎം പ്രവര്‍ത്തകരാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് എരമംഗലം സിപിഐഎം പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ വെളിയങ്കോടുള്ള ഒരൊറ്റ പാര്‍ട്ടി അംഗങ്ങളും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ലെന്ന് വെളിയങ്കോട് സിപിഐഎം നേതൃത്വം പറയുന്നത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊന്നാനി സിപിഐഎമ്മില്‍ ഉണ്ടായ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് സംഘര്‍ഷമെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി എം സിദ്ധിഖിന് പൊന്നാനി നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പരസ്യപ്രതിഷേധത്തിന് പിന്നാലെ ടിഎം സിദ്ധിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

Content Highlights: cpim workers clash among themselves in ponnani

To advertise here,contact us