കരുവാരക്കുണ്ട് കൊലപാതകം; 14 കാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ

പ്രതി പൊലീസിനോട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്

മലപ്പുറം: കരുവാരക്കുണ്ടില്‍ പതിനാറുകാരന്‍ പതിനാലുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നും വിവരം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതി പൊലീസിനോട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

യൂണിഫോമില്‍ സ്‌കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ ഇന്നലെ മുതല്‍ കാണാതാവുകയായിരുന്നു. വൈകുന്നേരമായിട്ടും മടങ്ങിവരാതിരുന്നപ്പോഴാണ് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പതിനാറുകാരന്‍ ശല്യപ്പെടുത്തുമെന്ന വിവരം അമ്മയ്ക്ക് അറിയുമായിരുന്നു. അതിനാല്‍ സംശയം തോന്നുകയും തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയുമായിരുന്നു.

ഇതിനിടെ പ്രതി തൊടിയപ്പുലം റെയില്‍വെ സ്റ്റേഷന്300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തറിയുകയുമായിരുന്നു.

ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചെന്നായിരുന്നു ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് റെയില്‍വെ ട്രാക്കില്‍ നിന്നും ഉയര്‍ന്ന മേഖലയില്‍ നിന്നായത് പൊലീസില്‍ സംശയമുണ്ടാക്കിയിരുന്നു. മാത്രവുമല്ല, ശരീത്തില്‍ മുഴുവന്‍ മുറിവേറ്റ പാടുകളും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു. കുട്ടിയുടെ സ്‌കൂള്‍ ബാഗ് മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയിരുന്നു.

അതേസമയം, കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 16കാരന്‍ നേരത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് ഭീഷണിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പര്‍ക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Content Highlights: karuvarakundu police investigation reveals more details

To advertise here,contact us