കെ കെ ശൈലജക്കെതിരെ മത്സരിച്ച ഇല്ലിക്കല്‍ ആഗസ്തിയെ പുറത്താക്കി ആര്‍എസ്പി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു ഇല്ലിക്കല്‍ ആഗസ്തി.

കണ്ണൂര്‍: ആര്‍എസ്പി ദേശീയ സമിതി അംഗം ഇല്ലിക്കല്‍ ആഗസ്തിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുത്തത്. നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും നടത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു ഇല്ലിക്കല്‍ ആഗസ്തി.

ഇക്കുറി മട്ടന്നൂരും ആറ്റിങ്ങലും തങ്ങള്‍ക്ക് വേണ്ടെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഇല്ലിക്കല്‍ ആഗസ്തി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് കൂടാതെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണവും ഉന്നയിച്ചിരുന്നു.

ഇല്ലിക്കല്‍ ആഗസ്തി ഇനി എന്ത് നിലപാട് സ്വീകരിച്ചാലും കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി വി മോഹനന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തില്‍ മധു പേപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.

Content Highlights: The Revolutionary Socialist Party has expelled Illikkal Augusty from its membership

To advertise here,contact us