പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക ലക്ഷ്യം; രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർ കസ്റ്റഡി വേണ്ടെന്ന നിലപാടിൽ SIT

ചോദ്യം ചെയ്യലിനോടടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ സഹകരിക്കാത്ത കാര്യവും എസ്‌ഐടി മജിസ്‌ട്രേറ്റിനെ അറിയിക്കും

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തുടര്‍ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടില്‍ എസ്‌ഐടി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് തീരുമാനം. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ രാഹുലിനെ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എസ്‌ഐടി കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിനോടടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ സഹകരിക്കാത്ത കാര്യവും എസ്‌ഐടി മജിസ്‌ട്രേറ്റിനെ അറിയിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെയാകും രാഹുലിനെ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കുക. ഇന്ന് കോടതി അവധിയായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാകും രാഹുലിനെ ഹാജരാക്കുക. രാഹുല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാനും നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ലാപ്‌ടോപ് എവിടെയാണെന്ന് പറയാനും രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പുറമേ രാഹുലുമായുള്ള തെളിവെടുപ്പിനിടെ പ്രതിഷേധമുയരുന്നതും അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെതിരെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് എസ്‌ഐടി ലക്ഷ്യംവെയ്ക്കുന്നത്. ലാപ്‌ടോപ്പിനായി ഇന്നലെ രാഹുലിന്റെ അടൂരിലെ വീട്ടില്‍ അടക്കം എസ്‌ഐടി പരിശോധന നടത്തിയിരുന്നു. വടകരയിലും അന്വേഷണം നടക്കുന്നതായാണ് വിവരം. ലാപ്‌ടോപ് ലഭിച്ചാല്‍ അന്വേഷണത്തില്‍ തുമ്പാകുമെന്നാണ് എസ്‌ഐടി കരുതുന്നത്.

രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയോ ഇന്ത്യൻ എംബസി വഴിയോ രേഖപ്പെടുത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച അപേക്ഷ തിങ്കളാഴ്ചയോടെ കോടതിയില്‍ നല്‍കും. അനുമതി ലഭിച്ചാലുടന്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം എസ്പി ജി പൂങ്കുഴലി അതിജീവിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത് വിദേശത്തുള്ള യുവതി നല്‍കിയ പരാതിയായിരുന്നു. രാഹുലില്‍ നിന്നേറ്റ കടുത്ത പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പൊലീസിന് പരാതി നല്‍കിയത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം നടത്തിയെന്നും അതിജീവിത നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും യുവതി പറഞ്ഞിരുന്നു. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

രാഹുലിന്റേത് ക്രൂരമായ ലൈംഗിക വൈകൃതമാണെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. ഗര്‍ഭിണിയായ ശേഷം അത് മറ്റാരുടെയെങ്കിലും ഗര്‍ഭമായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടെങ്കില്‍ രാഹുല്‍ അതിന് തയ്യാറായില്ലെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ അതിവിദഗ്ധമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി പത്ത് അര്‍ദ്ധരാത്രി പാലക്കാടെ കെപിഎം റീജന്‍സിയിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയും തിരുവല്ലയിലെ എ ആര്‍ ക്യാമ്പില്‍ എത്തിക്കുകയുമായിരുന്നു. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ രാഹുല്‍ തള്ളിയിരുന്നു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ രാഹുല്‍ പരുങ്ങി. തുടര്‍ന്ന് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Content Highlights- The Special Investigation Team has taken the position that further custody of Rahul Mankootathil is not necessary

To advertise here,contact us