'പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊന്നും മത്സരിക്കാതിരുന്നിട്ടില്ല'; സ്ഥാനാർത്ഥി സാധ്യത തള്ളാതെ ജി സുധാകരൻ

'വിജയ സാധ്യതയുള്ളവര്‍ മത്സരിക്കണമെന്ന ആവശ്യം പറയുമ്പോള്‍ സ്വാഭാവികമായും തന്റെ പേരും ഉയര്‍ന്ന് കേള്‍ക്കും'

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളാതെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നാണ് ജി സുധാകരന്റെ പക്ഷം. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊന്നും മത്സരിക്കാതിരുന്നിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെടുമോ എന്നറിയില്ല. പക്ഷെ ജനങ്ങള്‍ ആവശ്യപ്പെടുന്നത് വിജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ്. വിജയ സാധ്യതയുള്ളവര്‍ മത്സരിക്കണമെന്ന ആവശ്യം പറയുമ്പോള്‍ സ്വാഭാവികമായും തന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ ആദ്യം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്യണം. പിന്നീടുള്ള തീരുമാനമെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ഒരു കാലത്തും സ്ഥാനാര്‍ത്ഥിയാകണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി മത്സരിപ്പിച്ചതും സ്ഥാനങ്ങള്‍ തന്നതും ആവശ്യം ഉന്നയിച്ചിട്ടല്ല. കഴിഞ്ഞ രണ്ട് തവണയും കേരളം ഭരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ രണ്ട് തവണയിലെ ഭരണത്തെ താരതമ്യം ചെയ്ത് പാര്‍ട്ടിയില്‍ ആരും സംസാരിക്കുന്നത് എതന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി. മൂന്നാമതും ഭരണം ലഭിക്കുമെന്ന പ്രതീക്ഷ സിപിഐഎമ്മിനുണ്ടെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; ‘I Have Never Refused When the Party Asked Me to Contest’: G Sudhakaran Hints at Possible Candidature

To advertise here,contact us