പച്ചതെറിവിളിയും ഭീഷണിയും; സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്ന് റോബിന്‍

'എനിക്ക് ബിജെപിയില്‍ അംഗത്വമില്ല. ബിജെപിയെയും നരേന്ദ്രമോദിയെയും എനിക്ക് ഇഷ്ടമാണ്. ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി'

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ബിഗ് ബോസ് മുന്‍ താരം റോബിന്‍ രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പച്ച തെറിവിളിയും ഭീഷണിയുമാണ് തനിക്കെതിരെ ഉയരുന്നതെന്ന് റോബിന്‍ രാധാകൃഷ്ണന്‍ തന്നെ പറയുന്നു. സംഘിയാണെന്ന് താന്‍ അഭിമാനത്തോടെ പറയും, വ്യക്തിപരമായ ഇഷ്ടങ്ങളെ ചോദ്യം ചെയ്യേണ്ടതില്ലെന്നും റോബിന്‍ വ്യക്തമാക്കി.

'ഞാന്‍ ആരെ ഇഷ്ടപ്പെടണം, പിന്തുണക്കണം എന്നതെല്ലാം വ്യക്തിപരമായ കാര്യമാണ്. റോബിന്‍ സംഘിയാണ്, ചാണകമാണ്, ചാണകത്തില്‍ ചവിട്ടിയെന്നെല്ലാം ഒരുപാട് പേര് പറയുന്നതുകണ്ടു. വ്യക്തിപരമായ ഇഷ്ടമാണ്. എനിക്ക് ബിജെപിയില്‍ അംഗത്വമില്ല. ബിജെപിയെയും നരേന്ദ്രമോദിയെയും എനിക്ക് ഇഷ്ടമാണ്. ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രചോദനമാണ്. ഞാനൊരു സംഘിയാണെന്ന് അഭിമാനത്തോടെ പറയുന്നു. നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നില്ലല്ലോ', റോബിന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നതെല്ലാം ശരിയാണോയെന്നും റോബിന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ബിജെപിയെ എന്തിനാണ് ഇങ്ങനെ പുച്ഛിക്കുന്നത്. ആരെയും അടിച്ചമര്‍ത്തി ഉയരാനാവില്ല. കേരളം ബിജെപി ഭരിച്ചാലോയെന്ന പേടിയാണ് നിങ്ങള്‍ക്ക്. അത് സംഭവിക്കും. അതിനുവേണ്ടത് നിങ്ങള്‍ തന്നെ ചെയ്യും എന്നും റോബിന്‍ പറയുന്നു.

നിങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ട് താന്‍ പേടിച്ചുപോയെന്ന് വിചാരിച്ചോയെന്നും റോബിന്‍ ചോദിച്ചു. തനിക്കൊരു പഴയകാലമുണ്ടായിരുന്നു. ഇപ്പോള്‍ കുറച്ച് നന്നായി ജീവിക്കുന്നുവെന്നേയുള്ളൂ. ഒരാളിന്റെ ഇഷ്ടത്തെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ വരേണ്ട. നരേന്ദ്രമോദിയെയും അമിത് ഷായേയും രാജീവ് ചന്ദ്രശേഖറിനെയും കെ സുരേന്ദ്രനെയും തനിക്ക് ഇഷ്ടമാണെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് റോബിന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. പിന്നാലെ റോബിന്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നും അഭ്യൂഹം ഉണ്ടായി.

Content Highlights: Robin Readhakrishnan Reveal his Politics as sanghi

To advertise here,contact us