ചൂരല്‍മല ഫണ്ട് പിരിവിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഹീനകൃത്യങ്ങളില്‍ അന്വേഷണം വേണം: കെ റഫീഖ്

'രാഹുലും അയാളുടെ അധോലോകവും ചൂരല്‍മലയിലെ മനുഷ്യരുടെ ജീവൻവെച്ച് ചൂതാടുകയായിരുന്നത്രെ'

കല്‍പ്പറ്റ: ചൂരല്‍മല ഫണ്ട് പിരിവിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഹീനകൃത്യങ്ങളില്‍ അന്വേഷണം വേണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ഏതെല്ലാം വിധത്തിലാണ് ചൂരല്‍മല ദുരന്തത്തെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തിരിക്കുന്നത് എന്ന് നോക്കൂവെന്നും റഫീഖ് പറഞ്ഞു. ചൂരല്‍മല ദുരന്തത്തിന്റെ മുറിവുകളില്‍ ഉപ്പുതേക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവസാനത്തെ ജീവനും വാരിയെടുക്കാനും രക്ഷപ്പെട്ട മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും എല്ലാ മനുഷ്യരും ഒന്നിച്ചു നിന്നകാലത്ത് രാഹുല്‍ മാങ്കൂട്ടവും അയാളുടെ അധോലോക സംഘവും ചൂരല്‍മലയിലെ മനുഷ്യരുടെ ജീവനെവെച്ച് ചൂതാടുകായായിരുന്നോ എന്നും കെ റഫീഖ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഫീഖിൻ്റെ പ്രതികരണം.

പുറത്തുവന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ മാത്രം തലയില്‍ വെച്ച് രക്ഷപ്പെടാമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതേണ്ടെന്നും അന്നത്തെ മുഴുവന്‍ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ടെന്ന കാര്യം പകല്‍പോലെ വ്യക്തമാണെന്നും റഫീഖ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം അടിയന്തരമായി മറുപടി പറയാന്‍ തയ്യാറാകണം. ചൂരല്‍മല ദുരന്ത ബാധിതര്‍ക്കെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവിന്റെ പേരില്‍ നടത്തിയ ഹീനകൃത്യങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കെ റഫീഖ് കൂട്ടിച്ചേര്‍ത്തു.

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നല്‍കിയിരിക്കുന്നത്. രാഹുല്‍ യുവതിയെ ക്രൂരമായ ലൈം?ഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Content Highlight; K Rafeeq demands an investigation into the heinous acts committed by Rahul Mamkootathil in the name of collecting funds for Chooralmala

To advertise here,contact us