വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു

ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി

കല്‍പ്പറ്റ: വയനാട് പുല്‍പ്പളളി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു. ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. സെലിന്‍ മാനുവല്‍, ഗീത കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തുവെന്ന് ആരോപണമുയർന്നിരുന്നു. എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് എം ടി കരുണാകരന്‍ ബിജെപിയുമായി സഖ്യമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നാണ് കരുണാകരൻ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന ആരോപണവുമായി സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.

Content Highlights: There is no UDF-BJP alliance in Wayanad Pulpally; Congress standing committee members resign

To advertise here,contact us