ജാഫറിനെ സിപിഐഎം പണം കാണിച്ച് പ്രലോഭിപ്പിച്ചു; ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല: എ എ മുസ്തഫ

'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജാഫറിനെ സിപിഐഎം പൈസ കാണിച്ച് പ്രലോഭിപ്പിക്കുകയായിരുന്നു'

തൃശൂര്‍: സിപിഐഎം പണം ഓഫര്‍ ചെയ്‌തെന്ന് പറഞ്ഞത് തമാശയാണെന്ന് ജാഫര്‍ പറയുന്നുണ്ടെങ്കിലും ഈ സാഹചര്യത്തില്‍ അതിനെ തമാശയായി കാണാനാവില്ലെന്ന് കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡൻ്റ് എ എ മുസ്തഫ റിപ്പോര്‍ട്ടറിനോട്. വടക്കാഞ്ചേരിയില്‍ മുസ്‌ലിം ലീഗ് സ്വതന്ത്രന്‍ 50 ലക്ഷം രൂപ വാങ്ങി കൂറുമാറിയ സംഭവത്തിലാണ് എ എ മുസ്തഫയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ തലേദിവസം ജാഫറിനെ വിളിച്ചിരുന്നു. നാളത്തെ കാര്യങ്ങള്‍ എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഒരു ട്വിസ്റ്റ് സംഭവിക്കുമെന്ന് ജാഫര്‍ പറഞ്ഞുവെന്നും എ എ മുസ്തഫ പറഞ്ഞു.

78ഓളം വരുന്ന വാര്‍ഡുകളിലെ ജനങ്ങള്‍ സിപിഐഎമ്മിന്റെ ഭരണം മാറണമെന്ന് ആഗ്രഹിച്ചാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നും മുസ്തഫ പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. അന്ന് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞെങ്കിലും വിശ്വസിക്കാനായിരുന്നില്ല. ജാഫറിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജാഫര്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു എന്നും മുസ്തഫ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാനവാസിനെ നിര്‍ദേശിച്ചത് പോലും ജാഫറായിരുന്നു. വോട്ട് ചെയ്ത് ഇടത് സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്ത് ചിരിച്ചുകൊണ്ട് പോകുന്ന ജാഫറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് കണ്ടാല്‍ തന്നെ പിന്നില്‍ നടന്ന ചതി വ്യക്തമായി മനസിലാക്കാം. ബ്ലോക്ക് പഞ്ചായത്ത് നിലനിര്‍ത്താന്‍ വേണ്ടിയുള്ള സിപിഐഎമ്മിന്റെ തന്ത്രമാണ് കണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജാഫറിനെ സിപിഐഎം പൈസ കാണിച്ച് പ്രലോഭിപ്പിക്കുകയായിരുന്നെന്നും എം എം മുസ്തഫ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന്റെ തലേദിവസം പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസിനൊപ്പം ജാഫര്‍ ഉണ്ടായിരുന്നു. കൂടെ നിന്ന് ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വോട്ട് ചെയ്ത് വരുമ്പോള്‍ ജാഫറിന്റെ സന്തോഷവും സിപിഐഎം മെമ്പര്‍മാരോടുള്ള ഇടപെടലുമെല്ലാം അസാധാരണമായിരുന്നു. ഇങ്ങനെ ഒരു കോഴ നടന്നിട്ടില്ല എന്ന് തെളിയിക്കേണ്ടത് സിപിഐഎമ്മിന്റെ ഉത്തരവാദിത്വമാണ്. അത് തെളിയിക്കാനായില്ലെങ്കില്‍ ഒരു ദിവസം പോലും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ എല്‍ഡിഎഫ് പ്രതിനിധിക്ക് അര്‍ഹതയില്ല. ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും മുസ്തഫ പറഞ്ഞു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, എ എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും ഇക്കാര്യങ്ങൾ സംസാരിച്ചത്.

15 വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തായ വടക്കാഞ്ചേരിയില്‍ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് സിപിഐഎം ജാഫറിനെ പണം നല്‍കി സ്വാധീനിച്ചത് എന്നാണ് കോണ്‍ഗ്രസ് ആരോപണം. പാര്‍ട്ടിക്കൊപ്പം നിന്നാല്‍ ഒന്നുകില്‍ പ്രസിഡന്റ് സ്ഥാനം നല്‍കാം അല്ലെങ്കില്‍ 50 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു സിപിഐഎമ്മിന്റെ വാഗ്ദാം. പിന്നാലെ പണം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജാഫര്‍ സിപിഐഎമ്മിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight; CPIM tempted financially backward Jaffer with money; MM Mustafa

To advertise here,contact us