കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കൾ പണംവാങ്ങിയതായി ശബ്ദരേഖ

എന്‍മകജെ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലേക്കായി 50,000 രൂപ വാങ്ങിയെന്നും ഇതിന്റെ തെളിവ് പക്കലുണ്ടെന്നുമാണ് കോണ്‍ഗ്രസ് കുമ്പള ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണന്‍ നായ്ക് ആരോപിക്കുന്നത്

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് പണം വാങ്ങിയതായി ആരോപണം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. എന്‍മകജെ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലേക്കായി 50,000 രൂപ വാങ്ങിയെന്നും ഇതിന്റെ തെളിവ് പക്കലുണ്ടെന്നുമാണ് കോണ്‍ഗ്രസ് കുമ്പള ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണന്‍ നായ്ക് ആരോപിക്കുന്നത്.

പണം എങ്ങനെ കൊടുത്തു, ആര് കൊടുത്തുവെന്നത് വിശദമായി പറയാമെന്നും രാധാകൃഷ്ണന്‍ നായിക് പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആണ് എന്‍മകജെ പഞ്ചായത്തില്‍ വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഒടുവില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. ഇതിനിടെയാണ് പ്രചാരണത്തിനായി ലീഗ് പ്രവര്‍ത്തകര്‍ പണം വാങ്ങിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശമെത്തിയത്. ഡിസിസി സെക്രട്ടറിയായിട്ടുള്ള സോമശേഖരയാണ് ഇത്തവണ ജില്ലാപഞ്ചായത്തിലേക്ക് വിജയിച്ചത്. സോമ ശേഖരയുടെ ജേഷ്ഠനാണ് രാധാകൃഷ്ണന്‍ നായിക് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍മകജെ പഞ്ചായത്തില്‍ മുസ്ലിം ലീഗിന് സ്വാധീനമുള്ള നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി പണം വാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്നാണ് തെളിവ് പുറത്ത് വിടുമെന്നും രാധാകൃഷ്ണന്‍ പറയുന്നു.

Content Highlights: Local Muslim League leaders receiving money to work for Congress candidate at kasargod

To advertise here,contact us