വീട് വിട്ടിറങ്ങിയ കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പെരിന്തല്‍മണ്ണ സ്വദേശിനിയായ 16കാരിയാണ് പീഡനത്തിനിരയായത്. ഡിസംബര്‍ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി

കോഴിക്കോട്: 16 വയസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് സാലിഹ്, ഷബീര്‍ അലി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടികളെയാണ് പ്രതികള്‍ ചൂഷണം ചെയ്തത്.

പെരിന്തല്‍മണ്ണ സ്വദേശിനിയായ 16കാരിയാണ് പീഡനത്തിനിരയായത്. ഡിസംബര്‍ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കോഴിക്കോട്ടേക്കാണ് കുട്ടി ബസ് കയറിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് പെണ്‍കുട്ടിയെ ബീച്ചില്‍ കണ്ട യുവാക്കള്‍ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു.

പീഡനശേഷം കുട്ടിക്ക് 4,000 രൂപ പ്രതികള്‍ നല്‍കുകയും കോഴിക്കോട് ബീച്ചില്‍ ഇറക്കിവിടുകയും ചെയ്തു. ഇതേസമയം കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

Content Highlights: Two more arrested in kozhikode Minor girl attack Case

To advertise here,contact us