'യുഡിഎഫ് വിമതയ്ക്ക് വോട്ടുചെയ്തത് കോൺഗ്രസ്- ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അറിയാതെ'; മറ്റത്തൂർ പഞ്ചായത്തംഗം

വര്‍ഗീയ ശക്തിയായ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പഞ്ചായത്തംഗമായ അക്ഷയ്

തൃശ്ശൂര്‍: മറ്റത്തൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിമതയ്ക്ക് വോട്ട് ചെയ്തത് കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അറിയാതെയെന്ന് പഞ്ചായത്തംഗം. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോളാണ് കൂട്ടുകെട്ടിനെക്കുറിച്ച് അറിയുന്നതെന്നും വര്‍ഗീയ ശക്തിയായ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പഞ്ചായത്തംഗമായ അക്ഷയ് പറഞ്ഞു.

കാര്യങ്ങളൊന്നും അറിയാതെയാണ് രാജി ഒപ്പിട്ട് വാങ്ങിയത്. പാര്‍ട്ടി നേതൃത്വവുമായുള്ള വിയോജിപ്പാണ് രാജിയിലേക്ക് നയിച്ചത്. ബിജെപിയുമായുള്ള കൂട്ടുകെട്ടിനാണ് രാജിവെച്ചത് എന്ന് അറിയില്ലായിരുന്നു. മറ്റത്തൂരിലെ രാജിയും ബിജെപി സഖ്യവും വിവാദമായതിന് പിന്നാലെയാണ് അക്ഷയ് വീഡിയോയിലൂടെ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അക്ഷയ് അടക്കമുള്ള കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങള്‍ രാജിവെച്ചത്. തുടര്‍ന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് യുഡിഎഫ് വിമതയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചിരുന്നു. ഇതോടെയാണ് ടെസി ജോസ് പ്രസിഡന്റായത്.

മറ്റത്തൂരില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടുകയായിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെ പഞ്ചായത്ത് പ്രസിഡന്റായി പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

മറ്റത്തൂരിലെ ഈ 'കൂറുമാറ്റം' വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പാര്‍ട്ടി ഇവരെ പുറത്താക്കിയിരുന്നു. വിമതര്‍ അടക്കം പത്ത് പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

Content Highlight; Voted for UDF rebel without knowing about Congress-BJP alliance; Mattathur panchayat member

To advertise here,contact us