പത്തുവര്‍ഷമായി ബിജെപി ഭരിച്ചിരുന്ന അവിണിശ്ശേരി പഞ്ചായത്ത് യുഡിഎഫിന്; വിജയം നറുക്കെടുപ്പിലൂടെ

റോസിലി ജോയ് പ്രസിഡന്റാകും

തൃശൂര്‍: കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപി ഭരിച്ചിരുന്ന അവിണിശ്ശേരി പഞ്ചായത്ത് യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റാകും. അവിണിശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു.

അതേസമയം, പെരുങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഭരണനഷ്ടമുണ്ടായി. എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം അധികാരത്തിലേറി. സിപിഐഎം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സിപിഐഎം അംഗം പ്രമോദിന് ഒമ്പത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്റായി.

യുഡിഎഫിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതോടെ പെരിങ്ങോട്ടുകുറിശ്ശിയുടെ ഭരണം 60 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് എല്‍ഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എല്‍ഡിഎഫ് - ഐഡിഎഫ് സഖ്യം ഭരിക്കുന്നത്.

എ വി ഗോപിനാഥ് ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു.

Content Highlights: Avinissery Panchayat ruled by BJP for the last ten years has won by UDF

To advertise here,contact us