തിരുവനന്തപുരം: തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഐഎം. വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ആവശ്യം. മേയര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭരണഘടനാ ലംഘനം നടത്തി സത്യപ്രതിജ്ഞ ചെയ്ത 20 പേരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും സിപിഐഎം പറയുന്നു.
നഗരസഭയെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സിപിഐഎം കൗണ്‍സിലര്‍ എസ് പി ദീപക് ആരോപിച്ചു. 20 എന്‍ഡിഎ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ നടത്തിയത് ചട്ടലംഘിച്ചാണ്. റിട്ടേണിംഗ് ഓഫീസര്‍ക്ക് വ്യക്തമായ പരാതി നല്‍കി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി വി രാജേഷിനെയാണ് തെരഞ്ഞെടുത്തത്. ഇതോടെ വി വി രാജേഷ് കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ മേയര്‍ എന്നപേരില്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.
കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളില്‍ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു. എല്‍ഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായപ്പോള്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Content Highlights: CPIM councilor SP Deepak says there is an attempt to saffronise the municipality