എന്‍ഡിഎയില്‍ പോയത് തെറ്റായി തോന്നുന്നില്ല; യുഡിഎഫിൻ്റെ ഭാഗമാകാനുള്ള തീരുമാനം മനുഷ്യരാശിക്ക് വേണ്ടി: സി കെ ജാനു

ജനാധിപത്യ രീതിയില്‍ മുന്നോട്ട് പോകുന്ന മുന്നണിയാണ് യുഡിഎഫെന്നും ജാനു

കല്‍പ്പറ്റ: യുഡിഎഫില്‍ അസോസിയേറ്റ് കക്ഷിയായി സ്വീകരിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ജെആര്‍പി നേതാവ് സി കെ ജാനു. യുഡിഎഫുമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നുവെന്ന് സി കെ ജാനു പറഞ്ഞു. ജനാധിപത്യ രീതിയില്‍ മുന്നോട്ട് പോകുന്ന മുന്നണിയാണ് യുഡിഎഫെന്നും ജാനു പ്രതികരിച്ചു.

'പാര്‍ട്ടി യുഡിഎഫുമായി നീണ്ട ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അസോസിയേറ്റ് അംഗത്വം. ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്. നല്ല ജനാധിപത്യ സമീപനം ആണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്', സി കെ ജാനു പറഞ്ഞു.

ആദിവാസികള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്തത് യുഡിഎഫ് ആണെന്നും സി കെ ജാനു കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയില്‍ പോയത് തെറ്റായി എന്ന് തോന്നുന്നില്ലെന്നും അവഗണന ഉണ്ടായെന്നത് സത്യമാണെന്നും ജാനു പറഞ്ഞു. മുത്തങ്ങ ഭൂസമരകാലത്ത് യുഡിഎഫ് ആയിരുന്നെങ്കിലും അതിന് ശേഷം യുഡിഎഫ് ആദിവാസികള്‍ക്ക് അനുകൂലമായി നിലകൊണ്ടെന്നും ജാനു പറഞ്ഞു.

ജാനുവിന്റെ പാര്‍ട്ടിക്ക് പുറമേ പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസിനെയും അസോസിയേറ്റഡ് കക്ഷിയായി ഉള്‍പ്പെടുത്താനാണ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. യുഡിഎഫിന്റെ അടിത്തറ വിപുലീകരണമായിരുന്നു ഇന്ന് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യം കാണിച്ചിരുന്നവരെ യുഡിഎഫിലേക്ക് ക്ഷണിക്കുകയായിരുന്നു.

Content Highlights: CK Janu responds in invited from UDF

To advertise here,contact us