മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗിന്റെ ഓഫീസിനു നേരെ കല്ലേറ്. സിപിഐഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. സിപിഐഎം ഓഫീസിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു.അതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്‌ലിം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം. ലീഗ് ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് നാളെ പെരിന്തൽമണ്ണയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം വരെയാണ് ഹര്‍ത്താല്‍.
കഴിഞ്ഞ ദിവസം മലപ്പുറം ഒഴൂർ അയ്യായയിൽ മുസ്‍ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഒഴൂർ പഞ്ചായത്ത് വാർഡ് 15ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക മുസ്‍ലിം ലീഗ് ഓഫീസാണ് കത്തിനശിച്ചത്. മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ്, മലപ്പുറം ഡിവൈഎസ്‍പി, താനൂർ ഡിവൈഎസ്‍പി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മലപ്പുറത്തുനിന്നും ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തിയിരുന്നു.
സംഭവത്തിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയും മുസ്‍ലിംലീഗ് കമ്മിറ്റിയും ശക്തിയായി പ്രതിഷേധിക്കുകയുണ്ടായി. മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ സ്ഥലം സന്ദർശിക്കുകയും പ്രതികളെ കണ്ടെത്തണമെന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Stones pelted at Muslim League office in Perinthalmanna