മലയാള സിനിമയ്ക്ക് തീരാനഷ്ടം; ശ്രീനിവാസനെ അനുശോചിച്ച് ചെറിയാൻ

മോഹന്‍ലാലും അദ്ദേഹവും തമ്മിലുള്ള കോമ്പിനേഷന്‍ മലയാള സിനിമയെ വാനോളം ഉയര്‍ത്തി

തിരുവനന്തപുരം: ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാധാരണ മനുഷ്യന്റെ ജീവിതം അര്‍ത്ഥവത്തായി മലയാളി മനസ്സില്‍ എന്നും നിലനില്‍ക്കുന്ന തരത്തില്‍ അവതരിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസന്‍ എന്ന് സജി ചെറിയാന്‍ പറഞ്ഞു.

മോഹന്‍ലാലും അദ്ദേഹവും തമ്മിലുള്ള കോമ്പിനേഷന്‍ മലയാള സിനിമയെ വാനോളം ഉയര്‍ത്തി. അഭിനയ കലയില്‍ സൗന്ദര്യശാസ്ത്രത്തിന് വിലയില്ലെന്ന് തിരിച്ചറിഞ്ഞ് ലോകത്തിന് കാട്ടിക്കൊടുത്ത നടന്‍. അത്രമാത്രം കഥാപാത്രത്തോട് ഇണങ്ങി ജീവിച്ച നടനാണ് ശ്രീനിവാസന്‍ എന്നും സജി ചെറിയാന്‍ പറഞ്ഞു.

ആരെയും ആകര്‍ഷിക്കുന്ന കഥകള്‍ സൃഷ്ടിച്ചു. സംവിധായകന്‍ എന്ന നിലയിലും മികവ്. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം എന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ ഡയാലിസിനായി കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് അന്ത്യം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Sreenivasan Death Minister Saji Cherian expresses condolences

To advertise here,contact us