യൂണിഫോം എന്നും ശരീരത്തിൽ ഉണ്ടാകുമെന്ന് കരുതരുത്, ധാര്‍ഷ്ട്യം;സ്‌നേഹക്കൂടിലെ അച്ഛനമ്മമാർ ഹിൽപാലസ് കാണാതെ മടങ്ങി

വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്

കൊച്ചി: വയോജനങ്ങളുമായി തൃപ്പൂണിത്തുറ ഹില്‍പാലസ് കാണാനെത്തിയപ്പോള്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് കോട്ടയം സ്‌നേഹക്കൂട് സ്ഥാപക നിഷ സ്‌നേഹക്കൂട്. സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യവും അസഭ്യം പറച്ചിലും കാരണം സ്‌നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങിയെന്ന് നിഷ പറയുന്നു. വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്.

നടന്ന് കാണാന്‍ ഒരുപാട് ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള പകുതിയോളം പേര്‍ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവര്‍ക്കും, വാഹന പാര്‍ക്കിങ്ങിനും ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനും തീരുമാനിച്ചത് പ്രകാരം കാണാന്‍ പോകുന്നവര്‍ക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അകത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടിയില്‍ ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാന്‍ സാധിക്കില്ലന്നും വാശി പിടിച്ചുവെന്ന് നിഷ പറയുന്നു.

വാഹനത്തിലുള്ളവരെല്ലാം അനാഥാലയത്തില്‍ വന്നവരാണെന്നും ആരുമില്ലാത്തവരാണെന്നും പറഞ്ഞപ്പോള്‍ 'ഇതൊക്കെ കുറെ ഞാന്‍ കണ്ടിട്ടുണ്ട് എന്നതായിരുന്നു ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയെന്നും നിഷ പറയുന്നു. ഒടുവില്‍ പാലസ് കാണാതെ തിരികെ മടങ്ങവെ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നും നിഷ ആരോപിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം-

സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ധാര്‍ഷ്യവും, അസഭ്യം പറച്ചിലും ഹില്‍ പാലസ് കാണാനുള്ള സ്‌നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി,കോട്ടയം സ്‌നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ഇന്നലെ നടന്ന ഒരു ദിവസത്തെ ''സഫലമീ യാത്ര'യില്‍ ആദ്യം പോയത് തൃപ്പൂണിത്തുറ ഹില്‍ പാലസിലേയ്ക്കായിരുന്നു,വീല്‍ ചെയറുകളില്‍ യാത്ര ചെയ്യുന്ന അച്ഛനമ്മമാരും, സ്റ്റാഫുകളുമടക്കം 125 പേരായിരുന്നു ഹില്‍ പാലസിലെത്തിയത്.നടന്ന് കാണാന്‍ ഒരുപാട് ഉള്ളതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള പകുതിയോളം പേര്‍ വണ്ടിയില്‍ തന്നെ ഇരിക്കാനും ബാക്കിയുള്ളവര്‍ക്കും, വാഹന പാര്‍ക്കിങ്ങിനും ടിക്കറ്റെടുത്ത് ഹില്‍ പാലസ് കാണാനും തീരുമാനിച്ചതിന്‍ പ്രകാരം കാണാന്‍ പോകുന്നവര്‍ക്ക് ടിക്കറ്റെടുക്കുവാനായി ചെന്നപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം അകത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടിയില്‍ ഇരിക്കുന്ന മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് എടുക്കണമെന്നത് നിയമമാണെന്നും എല്ലാവര്‍ക്കും ടിക്കറ്റ് എടുക്കാതെ അകത്തേയ്ക്ക് പോകാന്‍ സാധിക്കില്ലന്നും വാശി പിടിച്ചു,സാര്‍ വാഹനത്തിലുള്ളവരെല്ലാം അനാഥാലയത്തില്‍ വന്നവരാണെന്നും, ആരുമില്ലാത്തവരാണെന്നും,ഒരുപാട് ബുദ്ധിമുട്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും പറഞ്ഞപ്പോള്‍ ' ഇതൊക്കെ കുറെ ഞാന്‍ കണ്ടിട്ടുണ്ട് എന്നതായിരുന്നു ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി,എത്രയൊക്കെ അപേക്ഷിച്ചിട്ടും അദ്ദേഹം സമ്മതിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ഹില്‍പാലസ് കാണണ്ട എന്ന് അച്ഛനമ്മാര്‍ പറഞ്ഞതിനാല്‍ തിരികെ നടക്കുമ്പോള്‍'കുറെ മൈ(തമിഴില്‍ തലമുടിയെ പറയുന്നത്) കള്‍ ഇറങ്ങിക്കൊള്ളും മനുഷ്യനെ മിനക്കെടുത്താന്‍ എന്ന് പറഞ്ഞത് കേട്ടതിനാല്‍പോലീസ് ഉദ്യോഗസ്ഥനോട് സാര്‍, കുറച്ച് മാന്യമായി സംസാരിക്കണം, ഇല്ലങ്കില്‍ ഞാന്‍ പരാതിപ്പെടും എന്നറിയിച്ചപ്പോള്‍ നിങ്ങള്‍ എവിടെ എന്ത് കോ… എങ്കിലും ചെയ്‌തോ എനിക്കൊന്നുമില്ല എന്ന മറുപടിയാണ് ലഭിച്ചത്,അദ്ദേഹത്തിന്റെ ഒട്ടും മനുഷ്യത്വമില്ലാത്തതും അസഭ്യം നിറഞ്ഞതുമായ സംസാരം കേട്ട ഞാനും,സ്റ്റാഫുകള്‍ ഉള്‍പ്പെടെ എല്ലാവരും പ്രതികരിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണത്തിന് ഒരു മാറ്റവും സംഭവിച്ചില്ല,മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരാള്‍ കാരണം വളരെ ആഗ്രഹത്തോടെ വന്ന എന്റെ അച്ഛനമ്മമാരുടെ ബാക്കിയുള്ള യാത്ര മുടങ്ങരുത് എന്നതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് പോകാതെ ഹില്‍പാലസ് ഒഴിവാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു,ഏറെ ബഹുമാന്യനായ കേരളത്തിന്റെ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അദ്ദേഹത്തോട് ഒരഭ്യര്‍ത്ഥന ഞങ്ങള്‍ക്കുണ്ട്.വയോ ക്ഷേമത്തിനായി ഒരോ ബജറ്റിലും കോടികള്‍ മാറ്റിവെയ്ക്കുന്ന നമ്മുടെ സംസ്ഥാനത്ത് വയോ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് നന്നായി നടക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍കുഞ്ഞുങ്ങള്‍ മുതല്‍ വ്യദ്ധരായ മനുഷ്യര്‍വരെ എത്തുന്ന ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുവാന്‍ പോലീസ് ഉദ്യോഗസ്ഥരെ വിടുമ്പോള്‍ നിയമം പാലിക്കുന്നതിനൊപ്പം ഇത്തിരി ഹൃദയവിശാലതയോടെ പ്രവര്‍ത്തിക്കുവാന്‍ അല്‍പം മനസ്സാക്ഷിയുള്ളവരെ വിടുവാനും,ഒപ്പം അനാഥാലത്തിലെ തന്റെ മാതാപിതാക്കളുടെ പ്രായമുള്ള വ്യദ്ധരായ മാതാപിതാക്കളെ മുടിയോടുപമിച്ച ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ വീട്ടില്‍ മാതാപിതാക്കന്മാര്‍ എങ്ങനെ കഴിയുന്നു എന്നൊന്ന് അന്വേഷിക്കണമെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു,ഇനി നല്ല സംസ്‌കാരമുള്ള പോലീസ് ഉദ്യോഗസ്ഥനോടാണ്,ഒരു അനാഥാലയത്തില്‍ നിന്നെത്തിയ അച്ഛനമ്മാര്‍ക്ക് മുന്‍പില്‍ നിയമം നടപ്പാക്കാന്‍ കാണിച്ച ചങ്ക് ഉറപ്പ് ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരോ, മന്ത്രിമാരോ, ഉയര്‍ന്ന ഉദ്യോഗസ്ഥരോ വരുമ്പോള്‍ കാണിക്കാന്‍ സാധിക്കുമോ?പഞ്ചപുച്ഛമടക്കി നില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യുകയില്ലന്ന് ഞങ്ങള്‍ക്കറിയാം,ഊതി പെരുപ്പിച്ച് വെച്ചിരിക്കുന്ന മസിലെല്ലാം ശോഷിക്കുകയും,യൂണിഫോം ഇട്ടിരിക്കുന്നതിന്റെ ഹുങ്കില്‍ ശമ്പളം തരാന്‍ നികുതി തരുന്നവരെ കാണുമ്പോള്‍ അസഭ്യം പറയുന്ന നാവും തളരുന്ന ഒരു കാലം താങ്കള്‍ക്കും ഉണ്ടാകും,അന്ന് ഇന്നീ ശമ്പളം മേടിച്ച് പൊന്ന് പോലെ മക്കളെ വളര്‍ത്തിയ മക്കളോട് ഇതേ കൈയ്യിലിരുപ്പ് കാണിച്ചാല്‍ ഇതുപോലെയുള്ള സ്ഥലത്ത് താങ്കള്‍ എത്തുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,ഇപ്പോഴും താങ്കളുടെ പേരും, ഫോട്ടോയും, താങ്കളുടെ സംസാരത്തിന്റെ വീഡിയോകളും ഒന്നും പരസ്യപ്പെടുത്താത്തതും, താങ്കള്‍ക്കെതിരെ ഒരു പരാതി പോലും നല്കാത്തതും താങ്കള്‍ ഇട്ടിരിക്കുന്ന യൂണിഫോം കണ്ട് പേടിച്ചിട്ടൊന്നുമല്ല, ആരുടേയും, വയറ്റത്തടിക്കുവാന്‍ ആഗ്രഹമില്ലാഞ്ഞിട്ടും,താങ്കളുടെ ഈ അഹങ്കാരവും,ധാര്‍ഷ്ട്യവും സഹിച്ചു കഴിയുന്ന മാതാപിക്കളെയും, ഭാര്യയേയും,മക്കളേയും ഓര്‍ത്ത് മാത്രമാണ്,കണ്ണിലെ കൃഷ്ണമണി പോലെ ഞാന്‍ കൊണ്ടു നടക്കുന്ന എന്റെ അച്ഛനമ്മമാരെ വെറും മുടിയോടുപമിച്ച താങ്കളോട് സഹിക്കാന്‍ കഴിയാത്ത അമര്‍ഷമുണ്ടങ്കിലും ഈ പോസ്റ്റില്‍ പോലും ഏറ്റവും മാന്യതയോടെ പ്രതികരിച്ചത് എന്റെ മാതാപിതാക്കളും,ഈ സമൂഹവും എന്നെ വളര്‍ത്തിയ സംസ്‌കാരം കൊണ്ട് മാത്രമാണ്,മുന്നില്‍ എത്തുന്ന എല്ലാവരും അങ്ങനെയാകുമെന്നും, യൂണിഫോംഎന്നും ശരീരത്തില്‍ ഉണ്ടാകുമെന്നും കരുതുകയുമരുത് .

Content Highlights: Nisha Snehakoodu against police over Hill Palace visit incident

To advertise here,contact us