ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിലെ ശുദ്ധീകരണം; പഞ്ചായത്ത് പ്രസിഡന്‍റ് മുസ്‌ലിം ലീഗിനെതിരെ പരാതി നല്‍കി

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുമായെത്തി പഞ്ചായത്തില്‍ വെള്ളം തളിക്കുകയുണ്ടായി

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ പ്രതീകാത്മകമായി ശുദ്ധീകരണം നടത്തി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയാണ് പേരാമ്പ്ര ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പഞ്ചായത്തായിരുന്നു ചങ്ങരോത്ത്. അവിടെയാണ് സിപിഐഎം ഏരിയാകമ്മിറ്റി അംഗമായ ഉണ്ണി പ്രസിഡന്റാക്കിയത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുമായെത്തി പഞ്ചായത്തില്‍ വെള്ളം തളിക്കുകയുണ്ടായി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ വന്‍ വിജയമാണ് യുഡിഎഫ് നേടിയത്. 20 വാര്‍ഡില്‍ 17 ഉം യുഡിഎഫ് നേടിയപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. രണ്ട് സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് വിജയിച്ചത്. ഇതിന്റെ വിജയാഘോഷത്തിലാണ് ശുദ്ധീകരണം നടത്തിയതെന്നാണ് ലീഗിന്റെ വിശദീകരണം.

എന്നാല്‍ ജാതീയമായ അധിക്ഷേപമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു. നിയമനടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഡിവൈഎഫ്‌ഐയും പട്ടികജാതി ക്ഷേമസമിതിയും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Content Highlights: Local Body election changaroth panchayat purification issue Complaint against muslim league

To advertise here,contact us