റീകൗണ്ടിങ്ങിൽ ട്വിസ്റ്റ്; സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു

സിപിഐ വിട്ടെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജിവച്ചതായും ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് ശ്രീനാദേവി മാധ്യമങ്ങളെ അറിയിച്ചത്

പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് റീകൗണ്ടിങ്ങിൽ വിജയം. ആദ്യം ഫലം വന്നപ്പോൾ പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥിയായിരുന്ന ശ്രീനാദേവി തോറ്റെന്നായിരുന്നു മത്സരഫലം. പിന്നീട് റീകൗണ്ടിങ് നടത്തിയപ്പോൾ 196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീനാദേവി വിജയിച്ചത്. ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീലത രമേശായിരുന്നു. സിപിഐയുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. അഴിമതി ചോദ്യം ചെയ്തതായിരുന്നു സിപിഐയിലെ പ്രശ്‌നമെന്നായിരുന്നു ശ്രീനാദേവി പാർട്ടിവിട്ട സമയം പറഞ്ഞത്.

സിപിഐ വിട്ടെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജിവച്ചതായും ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് ശ്രീനാദേവി മാധ്യമങ്ങളെ അറിയിച്ചത്. ബലാത്സംഗ കേസിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയ പാലക്കാട് എംഎൽഎയുമായി ബന്ധപ്പെട്ട് ശ്രീനാദേവിയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഈ വിഷയത്തിൽ അവരെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചതും. സിപിഐയുടെ ജില്ലാ - സംസ്ഥാന നേതൃത്വങ്ങളെ കണക്കിന് വിമർശിച്ചതിന് ശേഷമായിരുന്നു ശ്രീനാദേവി പാർട്ടി വിട്ടത്.

എൽഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടതായിരുന്ന ശ്രീനാദേവിയെ പാർട്ടി ഒഴിവാക്കിയിരുന്നു. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിന്നുകയായിരുന്നു ഇവർ. മുമ്പ് പള്ളിക്കലിലെ സിപിഐ പ്രതിനിധിയായിരുന്ന ശ്രീനാദേവി നവംബർ 17ന് കെപിസിസി ആസ്ഥാനത്ത് എത്തിയതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും മറ്റ് മുതിർന്ന നേതാക്കളും ചേർന്നാണ് ഷോളണിയിച്ച് സ്വീകരിച്ചത്.

Content Highlights: Sreenadevi Kunjamma who Left CPI and Compete as UDF candidate won

To advertise here,contact us