സുഹൃത്തിനെ കുത്തി; മരിച്ചതറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഗൃഹപ്രവേശനത്തിന് മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിബിനും ബിനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്

കോട്ടയം: വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ സുഹൃത്ത് മരിച്ചതറിയാതെ ആശുപത്രിയിലെത്തിയ പ്രതി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. വീട് നിര്‍മാണത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. ആലപ്പുഴ കളര്‍കോട് അറയ്ക്കാക്കുഴിയില്‍ ബിബിന്‍ യേശുദാസ് (29) ആണ് മരിച്ചത്.

തെക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു വീടിന്റെ വെല്‍ഡിംഗ് വര്‍ക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിന് മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിബിനും ബിനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി.

ബിനീഷിന്റെ കുത്തേറ്റ ബിബിനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിലെത്തിയപ്പോഴാണ് ബിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Stabbing during argument: Suspect arrested for arriving at hospital unaware friend was dead

To advertise here,contact us