'KPCC അധ്യക്ഷൻ ക്രിമിനലുകളെ പിന്താങ്ങുന്നു, മനസാക്ഷിയുള്ളവർക്ക് അതിന് കഴിയില്ല'; സണ്ണി ജോസഫിനെതിരെ കെ കെ ശൈലജ

നടിയെ ആക്രമിച്ചതിന്റെ പ്രേരണ കണ്ടെത്തണമെന്നും കെ കെ ശൈലജ

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ. കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞു. മനഃസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

അതിജീവിതകള്‍ക്ക് ഒപ്പമാണ് നില്‍ക്കേണ്ടത്. പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും കെ കെ ശൈലജ പറഞ്ഞു. നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ഇതിന്റെ പ്രേരണ എന്താണെന്ന് കണ്ടെത്തണമെന്നും കെ കെ ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

'നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തും', സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം പരാതി വെല്‍ ഡ്രാഫ്റ്റഡ് ആണെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു.

Content Highlights: K K Shailaja against Sunny Joseph

To advertise here,contact us