തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെതിരെ ആക്ഷേപവുമായി സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ സ്ഥിരതാമസമാണെന്ന് കാണിച്ച് നെട്ടിശ്ശേരിയില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലാവട്ടെ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് വി എസ് സുനില്‍ കുമാര്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രമന്ത്രിയും ഇതിന് മറുപടി പറയണമെന്നും വി എസ് സുനില്‍ കുമാര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വോട്ട് സ്ഥിരമായി ഒരിടത്ത് ചെയ്യുന്നതാണ് ജനാധിപത്യ മര്യാദയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും കൂട്ടിച്ചേർത്തു. കെ കരുണാകരന്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി മത്സരിച്ചിട്ടുണ്ട്, പക്ഷെ അദ്ദേഹത്തിന് ഒരു മേല്‍വിലാസമോ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് ശാസ്തമംഗലം ഡിവിഷനിലായിരുന്നു. ഇത്തരത്തില്‍ കേന്ദ്രമന്ത്രിക്കും കുടുംബത്തിനും രണ്ടിടത്ത് വോട്ട് ചെയ്യാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്.
Content Highlight; CPI raises allegations of discrepancies in the voter list linked to Suresh Gopi