'തിരുവനന്തപുരം തിലകമണിയും, ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും'; തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം തിലകമണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ജനങ്ങള്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ചത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'ഈ സംഭവത്തില്‍ മുന്‍പും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കോടതി വിധി പറയട്ടെ, അത് അംഗീകരിക്കണം. അത് അംഗീകരിക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണ്.' സുരേഷ് ഗോപി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.

Content Highlight; Suresh Gopi says BJP is sure to win in Thiruvananthapuram in local body elections

To advertise here,contact us