'അന്വേഷണ സംഘം ക്രിമിനലുകളാണെന്ന ദിലീപിന്റെ ആരോപണം ഗുരുതരമാണ്, അതിന് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥര്‍';എകെ ബാലന്‍

അതിജീവിതയുടെ പോരാട്ടത്തില്‍ എന്നും സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഇനിയും ഒപ്പമുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

പാലക്കാട്: സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. അന്വേഷണ സംഘം ക്രിമിനലുകള്‍ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരമാണ്. അതിന് മറുപടി പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ബി സന്ധ്യ ക്രിമിനല്‍ ആണെന്ന അഭിപ്രായം തനിക്ക് ഇല്ല. ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതിജീവിതയുടെ പോരാട്ടത്തില്‍ എന്നും സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നുംഇനിയും ഒപ്പമുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വിധിയുടെ പൂര്‍ണ്ണ രൂപം വന്നതിനുശേഷം സര്‍ക്കാര്‍ ആവശ്യമായ തീരുമാനമെടുക്കും. കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. മുഖ്യമന്ത്രിയടക്കം അതീവ ഗൗരവത്തോടെയാണ് ഇത് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

Content Highlights: 'Dileep's allegation that the investigation team is criminal is serious'; AK Balan

To advertise here,contact us