ഇ ഡി നോട്ടീസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ: മുഖ്യമന്ത്രി

കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യവികസനം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യവികസനം ആണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളൂ. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാമിനും എതിരെ നവംബര്‍ 28നാണ് ഇ ഡി നോട്ടീസ് നല്‍കിയത്. 2019ല്‍ മസാല ബോണ്ട് വഴി സമാഹരിച്ച തുകയില്‍നിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതായി കണ്ടെത്തിയെന്നും ഇത് ഫെമ നിയമ ലംഘനമായതിനാല്‍, നോട്ടീസ് കിട്ടി ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസ്.

Content Highlights: CM Pinarayi Vijayan Reply over Kiifb ED Notice

To advertise here,contact us