അതിജീവിതയെ അപമാനിച്ചെന്ന കേസ്; ജാമ്യത്തിനായി വീണ്ടും രാഹുൽ ഈശ്വർ കോടതിയിൽ

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകിയത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നേരത്തേ മജിസ്ട്രേറ്റ് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുൽ ഈശ്വറിന്റെ ജാമ്യം നേരത്തെ നിഷേധിച്ചത്. രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിൻവലിക്കാമെന്ന് വാദത്തിനിടെ രാഹുൽ ഈശ്വർ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

രാഹുൽ ജയിലിൽ നിരാഹാരം തുടർന്നതിൽ കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തിൽ സമ്മർദ്ദം ചെലുത്താൻ ശ്രമം നടത്തുകയാണെന്നും ജാമ്യം നൽകുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു.

Content Highlights : case against insulting survivor; Rahul Easwar approached the court for bail

To advertise here,contact us