രാഹുല്‍ എവിടെയെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക്, തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും നടക്കില്ല: അടൂർ പ്രകാശ്

ആഭ്യന്തരവകുപ്പിനെ സംബന്ധിച്ചിടത്തോളം ഉടനെ പ്രതിയെ പിടിക്കേണ്ട എന്നാണ് തീരുമാനം

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തില്‍ എവിടെ ഉണ്ടെന്ന് അറിയാവുന്നത് മുഖ്യമന്ത്രിപിണറായി വിജയന് മാത്രമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടികൊണ്ടുപോകാൻ ശ്രമം നടക്കുകയാണെന്നും രാഹുൽ കർണാടകത്തിലുണ്ടെങ്കിൽ അറ്റസ്റ്റ് ചെയ്യാൻ എന്തിനാണ് മടിക്കുന്നതെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. രാഹുലിൻ്റെ ജാമ്യം തിരിച്ചുവരവിനുള്ള വഴിയല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരവകുപ്പിനെ സംബന്ധിച്ചിടത്തോളം ഉടനെ പ്രതിയെ പിടിക്കേണ്ട എന്നാണ് തീരുമാനം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ‌ഏറ്റവും വിശ്വസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ചുമതലക്കാരനായി നിയോ​ഗിച്ചതെന്നും. രാഹുൽ ഉപയോഗിച്ച വാഹനവും അതിന്റെ ഡ്രൈവറെയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും പിന്നെന്തിനാണ് മുഖ്യമന്ത്രി ഇത് ഞങ്ങളുടെ മേൽ കെട്ടിച്ചമയ്ക്കുന്നതെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. രാഹുല്‍ മാങ്കുട്ടത്തിലിൻ്റെ പേരിൽ കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയും വരെ ഇവിടെ ഒന്നും നടക്കില്ല. അവസാനനിമിഷം വരെ സ്വർണക്കൊള്ളയെ കുറിച്ച് സംസാരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. റിനിക്ക് നേരെ ഉണ്ടായ വധഭീഷണി അന്വേഷിക്കേണ്ടത് താനല്ലെന്നും, താനാരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

Content Highlight : The Chief Minister knows where Rahul is: Adoor Prakash

To advertise here,contact us