കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. രാഹുലിനെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചതോടെ കോണ്‍ഗ്രസിനകത്തു നിന്നും നിരവധി നേതാക്കളാണ് രാഹുലിനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വഞ്ചകനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പറഞ്ഞിരുന്നു. യുഡിഎഫ് അണികളിലുള്ള മാർക്‌സിസ്റ്റ് വിരോധവും പിണറായി ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള അതി വൈകാരികതയേയും തെറ്റിനെ മറച്ചു വെക്കാനുള്ള ഉപാധിയായി രാഹുൽ കണ്ടു എന്നും പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയും അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ദുൽഖിഫിൽ ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജനും രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സജന പറഞ്ഞു. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന ബി സാജന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്തായിരുന്നു സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Content Highlights: Rahul Mamkoottathil should be expelled from the party: Ajay Tharayil