'ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന്‍റെ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍'; മന്ത്രി ജി ആര്‍ അനിൽ

മുകേഷിനെ വെച്ച് പ്രതിരോധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ പൂമാലയിട്ട് സ്വീകരിക്കട്ടെയെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ജി ആര്‍ അനില്‍. ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ജി ആര്‍ അനില്‍ പറഞ്ഞു. ഒരാള്‍ക്കെതിരെ നടപടിയെടുക്കുന്നത് നോക്കിയാകരുത് മറ്റൊരാള്‍ക്കെതിരെയുള്ള നടപടി. മുകേഷ് വിഷയം നിയമത്തിന്റെ വഴിയില്‍ പോകും. മുകേഷിനെ വെച്ച് പ്രതിരോധിക്കാനാണ് ഉദ്ദേശമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂമാലയിട്ട് സ്വീകരിക്കട്ടെയെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.

'പിഎം ശ്രീ ഒരു അടഞ്ഞ അധ്യായമാണ്. ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ആളല്ല. ബ്രിട്ടാസിനെതിരെ പറഞ്ഞിരിക്കുന്നത് ബിജെപിയുടെ മന്ത്രിയാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.' ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തനിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലും കോടതിയില്‍ തെറ്റുകാരനല്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവതിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധമാണെന്ന് രാഹുല്‍ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വാദിച്ചത്. മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്‍ഭചിദ്രത്തിനുളള മരുന്ന് കഴിച്ചതെന്നും ബലാത്സംഗം നടന്നുവെന്ന് ആരോപിക്കുന്ന കാലയളവില്‍ പൊലീസുമായും വനിതാ സെല്ലുമായും വനിതാ വിംഗുമായും അതിജീവിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ ആരോടും അന്ന് പരാതി നല്‍കാന്‍ യുവതി തയ്യാറായില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്തപ്പോള്‍ പൊലീസുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ഭാഗത്ത് നിന്നും പീഡനം നടന്നിട്ടുണ്ടെങ്കില്‍ അന്ന് തന്നെ പരാതി കൊടുക്കാമായിരുന്നു എന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി.

Content Highlight; Minister G R Anil reacts on Rahul Mamkoottatil issue

To advertise here,contact us