'വോട്ട് ചോദിക്കാൻ പാലത്തിൽ കയറാതെ തോട്ടിൽ ഇറങ്ങി വരിക'; വീടിന് സമീപം ബോർഡ് സ്ഥാപിച്ച് കുടുംബം

ബൈസണ്‍വാലിയിലെ രണ്ടാം വാര്‍ഡായ ഇരുപതേക്കറിലാണ് സംഭവം

അടിമാലി: തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വീട്ടിലേയ്ക്ക് വരുമ്പോള്‍ പാലത്തില്‍ കയറാതെ തോട്ടില്‍ ഇറങ്ങി വരണമെന്ന് ബോര്‍ഡ് സ്ഥാപിച്ച് ഒരു കുടുംബം. ബൈസണ്‍വാലിയിലെ രണ്ടാം വാര്‍ഡായ ഇരുപതേക്കറിലാണ് സംഭവം. മരുതക്കാവില്‍ രതീഷും കുടുംബവുമാണ് വീടിന് സമീപം ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിച്ചത്.

വീടിന് സമീപത്തുള്ള അളയാര്‍ തോടിന് കുറുകേ നടപ്പാലം നിര്‍മിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് രണ്ടരപതിറ്റാണ്ടായി രതീഷ് പഞ്ചായത്തില്‍ കയറിയിറങ്ങുകയാണ്. നടപടിയുണ്ടാകാതെ വന്നതോടെയാണ് വീടിന് സമീപം ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധം. വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥികള്‍ ബോര്‍ഡ് കണ്ട് അമ്പരന്നു. പാലത്തിന്റെ കാര്യത്തില്‍ നടപടിയുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സ്ഥാനാര്‍ത്ഥികളില്‍ പലരും മടങ്ങിയത്.

രണ്ട് വീട്ടിലേക്ക് മാത്രമായി നടപ്പാലം നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് മുന്‍ അംഗങ്ങള്‍ പറയുന്നത്. പഞ്ചായത്ത് കയറിയിറങ്ങി മടുത്തതോടെ രതീഷും കുടുംബാംഗങ്ങളും ചേര്‍ന്ന് താത്ക്കാലികമായി ഒരു നടപ്പാലം നിര്‍മിക്കുകയായിരുന്നു. ഇതിന് കാര്യമായ ഉറപ്പില്ല. ഇനി അധികാരത്തില്‍ വരുന്നവരെങ്കിലും തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷും കുടുംബവും.

Content Highlights- A family placed board for candidates in idukki

To advertise here,contact us