ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. നടരാജനെ മകൻ നവജിത്ത് 47 തവണയാണ് വെട്ടിയത്. മുഖവും തലയും വെട്ടി വികൃതമാക്കി. പ്രതി അതിമാരകമായ ലഹരിമരുന്നാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
30കാരനായ പ്രതി ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം ചെയ്തത്. അച്ഛനാണോ അമ്മയാണോ എന്നു പോലും തനിക്ക് തിരിച്ചറിയാനായില്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകി. പിതാവിന്റെ മുഖം വികൃതമാക്കി, കണ്ണിനടക്കം വെട്ടിയതിനാൽ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു. കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ നിലവിൽ ചികിത്സയിലാണ്. ഇവരുടെ വിരലുകളെല്ലാം അറുത്തുമുറിച്ച നിലയിലായിരുന്നു.
ഭാര്യയെ പ്രസവത്തിനായി അശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കെ നവംബർ 30ന് രാത്രിയിലാണ് നവജിത്ത് അച്ഛനെ കൊന്നതും അമ്മയെ പരിക്കേൽപിച്ചതും. രാവിലെ മുതൽ നവജിത്ത് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇടയ്ക്ക് ലഹരി മരുന്നും ഉപയോഗിച്ചു. ഇത് മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ബഹളം കേട്ടെത്തിയ നാട്ടുകാർ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തേക്ക് കയറിയത്. ഇവരോട് അകത്ത് രണ്ട് ഡമ്മികൾ ഉണ്ടെന്നാണ് ചോരയിൽ കുളിച്ച് കയ്യിൽ കത്തിയുമായി നിൽക്കുകയായിരുന്ന നവജിത്ത് പറഞ്ഞത്. പൊലീസ് എത്തിയതിന് പിന്നാലെ പതിയെ വീടിന്റെ മുകൾ നിലയിലേക്ക് പോയ നവജിത്തിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കാനായത്. മാവേലിക്കര കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന നവജിത്തിന് രണ്ട് സഹോദരങ്ങളുമുണ്ട്.
Content Highlights: Navajith brutally killed father natarajan at kayamkulam