തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഹുലിനെതിരെ കേസെടുത്തതെന്ന ആരോപണത്തിൽ കാര്യമില്ല: എം വി ഗോവിന്ദൻ

കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെതായ നിലപാട് സ്വീകരിക്കുന്നുവെന്നും ജനം അത് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതെന്ന ആരോപണത്തില്‍ കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെതായ നിലപാട് സ്വീകരിക്കുന്നുവെന്നും ജനം അത് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ നിലപാട് ജനം സ്വീകരിക്കും. രാഹുല്‍ രാജിവെക്കുന്നതാണ് കോണ്‍ഗ്രസിന് നല്ലത്. രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത അവര്‍ കാണിക്കില്ല. അത്ര ധാര്‍മികതയേ അവര്‍ക്കുള്ളൂവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

യുവതിയുടെ പരാതിയിൽ എടുത്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തിനെയും പ്രതി ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന് പുറമെ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസിൽ പ്രതി ചേർത്തത്.

ഗർഭഛിദ്രം നടത്താൻ രാഹുലിന്റെ നിർദേശപ്രകാരം ബെംഗളൂരുവിൽ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനൽകിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട അടൂർ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനൽകിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിസിനസ്സുകാരനാണ് ജോബി.

Content Highlights: mv govindan against rahul mamkootathil

To advertise here,contact us