ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഐപിഎസ് വെട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ എന്നും അത് പോസ്റ്ററിൽ വെക്കുന്നതിൽ എന്താണ് തെറ്റ് എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഡൽഹിയിൽ എത്തിയാൽ ഭരണ ഘടനയും ഫാസിസവും പറയുന്നവരാണ് സിപിഐഎമ്മുകാരെന്നും ഇവിടെ വധശ്രമക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണകൊള്ളയിലും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ദേവസ്വം മന്ത്രി അറിഞ്ഞില്ലയെന്നും മുഖ്യമന്ത്രി അറിഞ്ഞില്ല എന്നൊന്നും ആരും വിശ്വസിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ സഖാക്കളുടെ പൊലീസിന് പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. പിന്നിൽ ആരൊക്കെ ഉണ്ടെന്ന് പത്മകുമാർ പറയും. അതുകൊണ്ടാണ് പത്മകുമാറിനെതിരെ സംഘടന നടപടി എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വൈകാതെ മുഖ്യമന്ത്രിയുടെ വാതിൽപ്പടിയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight : 'Sreelekha is an IPS officer, what's wrong with putting that on the poster'; Rajeev Chandrasekhar