പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയിൽ പ്രതിഷേധവുമായി DYFI. രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് DYFI പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് പ്രവർത്തകർ എത്തുകയായിരുന്നു. എംഎൽഎ ഓഫീസിന് മുൻപിൽ റീത്ത് വെച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
പ്രതിഷേധം കനത്തതോടെ എംഎൽഎ ഓഫീസിൻ്റെ വാതിൽ തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഇപ്പോൾ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് യുവതി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.
Content Highlights: DYFI protest against Rahul Mamkootathil and his office in palakkad