രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി വേദികളില്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല: സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് സണ്ണി ജോസഫ്

മലപ്പുറം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ ഓഡിയോ സന്ദേശം പുറത്ത് വന്നതില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടി വേദികളില്‍ രാഹുലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ മലപ്പുറം ജില്ലയെ അധിക്ഷേപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയെ അധിക്ഷേപിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിലൂടെ മലപ്പുറം ജില്ല പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'നിലമ്പൂരില്‍ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയതാണ്. പെന്‍ഷന്‍ വര്‍ധന ആത്മാര്‍ത്ഥമെങ്കില്‍ മുന്‍കാല പ്രാബല്യം എന്തുകൊണ്ട് നല്‍കിയില്ല. എല്‍ഡിഎഫ് ക്ഷേമ പെന്‍ഷന്‍ 2500 ആക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിട്ടില്ല', അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നോമിനേഷന്‍ തള്ളിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ ബാക്കി പത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകില്ലെന്ന് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയത് മുന്‍ കരുതല്‍ ആണെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണി സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ആരുടെ വോട്ടും ഞങ്ങള്‍ സ്വീകരിക്കും. ലീഗിനെ അവഗണിച്ചിട്ടില്ല. പി വി അന്‍വര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അസോസിയേറ്റ് മെമ്പര്‍ ആക്കുന്നത് പരിഗണിക്കും', അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു. ന്യായവും നീതിയും സത്യവും തെളിയും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Content Highlights: Sunny Joseph about Rahul Mamkootathil MLA

To advertise here,contact us