പാലക്കാട്: നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. കോൺഗ്രസിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നിൽ. പാലക്കാട് പരാജയഭീതിയിൽ കോൺഗ്രസ് വെപ്രാളം കാണിക്കുകയാണ്. സ്ഥാനാർത്ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ബിജെപി കൗൺസിലർമാരും സ്ഥാനാർത്ഥികളും പോയത് വോട്ട് ചോദിക്കാനാണ്. ജയലക്ഷ്മിയുടെ വാർഡിലാണ് ആ വീട്. സ്ഥാനാർത്ഥിയുടെ വീട്ടിൽ മാത്രമല്ല അടുത്തുളള വീട്ടിലും ബിജെപി നേതാക്കൾ പോയിട്ടുണ്ടെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു.
നഗരസഭയിലേക്കുള്ള 50 -ാം വാർഡിൽ ബിജെപിയ്ക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും ചേർന്ന് നിന്നാൽപോലും അവർക്ക് അവിടെ 100 വോട്ട് കിട്ടില്ല. ശ്രീകണ്ഠൻ അല്ല രാഹുൽ ഗാന്ധി മത്സരിച്ചാലും 50ാം വാർഡിൽ ബിജെപി ജയിക്കും. എതിരാളികൾ ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആഗ്രഹം. സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത് വിടാൻ പാലക്കാട് എംപിയെ വെല്ലുവിളിക്കുകയാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിന്റെ ജാള്യത മറച്ചുവെക്കാനായി കോൺഗ്രസ് പല ശ്രമങ്ങൾ നടത്തുകയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
നഗരസഭയിലേക്ക് 50ാം വാർഡിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ രമേശിന്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചെന്നും ഇതിനായി പണം വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു പരാതി. നിലവിലെ കൗൺസിലറും സ്ഥാനാർത്ഥിയും ഉൾപ്പടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞിരുന്നു.
Content Highlights: Prashant Sivan clarifies on allegations of trying to influence UDF candidate by offering money