കൽപറ്റ: വയനാട്ടിൽ കോൺഗ്രസിൽ വിമതസ്വരമുയർത്തിയ ജഷീർ പള്ളിവയൽ നാമനിർദേശപത്രിക പിൻവലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനായി സമർപ്പിച്ച പത്രിക ജഷീർ പിൻവലിച്ചത്. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും പാർട്ടിക്ക് കളങ്കം വരുത്തില്ലെന്നും ജഷീർ പള്ളിവയൽ പ്രതികരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയവുമായി നേതൃത്വത്തോട് ഉടക്കിയതിന് പിന്നാലെയാണ് ജഷീർ പള്ളിവയൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജഷീർ. പാർട്ടി തന്നെ അവഗണിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച ജഷീർ, പത്രിക പിൻവലിക്കാൻ സമ്മർദമുണ്ടെങ്കിലും അതിന് വഴങ്ങില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് ജഷീർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. തനിക്ക് യോഗ്യതയില്ലെന്ന് വരുത്തിതീർക്കാൻ ശ്രമങ്ങൾ നടന്നുവെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചതോടെയാണ് വയനാട് ജില്ലാ പഞ്ചായത്തിലേക്ക് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ആദ്യഘട്ടത്തിൽ തോമാട്ടുചാൽ ഡിവിഷനിൽനിന്നും ജഷീറിനെ പരിഗണിച്ചിരുന്നെങ്കിലും ഈ സീറ്റ് കോൺഗ്രസ് മുസ്‌ലിം ലീഗിന് വിട്ടുനൽകുകയായിരുന്നു. എന്നാൽ ജഷീറിനെ മറ്റൊരിടത്ത് പരിഗണിച്ചതുമില്ല. രണ്ട് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജഷീർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Content Highlights: jasheer pallivayal withdraws his nomination