ലൈംഗിക പ്രശ്‌നത്തിന് 'ദേവരാജ ഭൂതി'യെന്ന അപൂർവ മരുന്ന്: യുവാവിൽ നിന്ന് തട്ടിയത് 48 ലക്ഷം രൂപ, വൃക്കയും തകരാറിൽ

യശ്വന്ത്പൂരിലെ ഒരു കടയില്‍ മാത്രമേ ഈ മരുന്ന് ലഭിക്കുകയുളളുവെന്നും അത് ഹരിദ്വാറില്‍ നിന്ന് കൊണ്ടുവരുന്നതാണെന്നും ഇവര്‍ യുവാവിനോട് പറഞ്ഞു

ബെംഗളൂരു: ലൈംഗിക പ്രശ്‌നങ്ങള്‍ക്കുളള മരുന്നിന്റെ പേരില്‍ യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശിവമോഗ സ്വദേശി ഇരുപത്തിയൊന്‍പതുകാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. വിജയ് ഗുരുജി എന്ന പേരുളളയാളാണ് തന്നെ ചികിത്സിച്ചതെന്നും മരുന്നുകള്‍ കഴിച്ച് വൃക്കയുടെ പ്രവര്‍ത്തനമടക്കം തകരാറിലായെന്നും യുവാവ് പരാതിയില്‍ പറയുന്നു. വിലകൂടിയ മരുന്നുകളടക്കം നിര്‍ദേശിച്ച് 48 ലക്ഷം രൂപ തട്ടിയെന്നാണ് യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ലൈംഗിക പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തേടിയാണ് യുവാവ് റോഡരികില്‍ താല്‍ക്കാലികമായി സ്ഥാപിച്ചിരുന്ന ആയുര്‍വേ ചികിത്സാകേന്ദ്രത്തിലെത്തിയത്. ഇവിടെനിന്ന് വിലകൂടിയ വിവിധയിനം മരുന്നുകള്‍ നിര്‍ദേശിച്ചു. പ്രത്യേക കടയില്‍ മാത്രമേ മരുന്നുകള്‍ ലഭിക്കുകയുളളുവെന്നും അവര്‍ പറഞ്ഞു. അങ്ങനെ പലതവണയായി 48 ലക്ഷം രൂപയാണ് മരുന്നിന്റെ പേരില്‍ തട്ടിയെടുത്തത്.

2023ല്‍ വിവാഹിതനായ യുവാവിന് പിന്നാലെ ലൈംഗികാരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ ചില പരിശോധനകള്‍ എഴുതി നല്‍കുകയും മരുന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിവരുന്ന വഴിയാണ് താല്‍ക്കാലിക ആയുര്‍വേദ ചികിത്സാകേന്ദ്രം ശ്രദ്ധയില്‍പ്പെട്ടത്. ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമെന്ന പരസ്യവും ഈ കേന്ദ്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്നു. വിജയ് ഗുരുജി എന്നയാളാണ് പരിശോധന നടത്തിയത്.

'ദേവരാജ ഭൂതി' എന്ന അപൂര്‍വ്വ മരുന്നുണ്ടെന്നും അത് കഴിച്ചാല്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഇയാള്‍ പരാതിക്കാരനായ യുവാവിനോട് പറഞ്ഞു. യശ്വന്ത്പൂരിലെ ഒരു കടയില്‍ മാത്രമേ ഈ മരുന്ന് ലഭിക്കുകയുളളുവെന്നും അത് ഹരിദ്വാറില്‍ നിന്ന് കൊണ്ടുവരുന്നതാണെന്നും ഇവര്‍ യുവാവിനോട് പറഞ്ഞു. ഒരുഗ്രാം മരുന്നിന് 1.6 ലക്ഷം രൂപയായിരുന്നു വില പറഞ്ഞത്. മരുന്ന് വാങ്ങാന്‍ ഒറ്റയ്ക്ക് പോകണമെന്നും അല്ലെങ്കില്‍ ഫലം ലഭിക്കില്ലെന്നും വിശ്വസിപ്പിച്ചു. ഈ മരുന്നിനൊപ്പം തൈലം പുരട്ടണമെന്നും 'ഭാവനഭൂതി തൈല'ത്തിന് ഒരുഗ്രാമിന് 76,000 രൂപയാണെന്നും അവര്‍ പറഞ്ഞു. ഇത് 15 ഗ്രാം വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഭാര്യയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും കടംവാങ്ങി യുവാവ് മരുന്ന് വാങ്ങുകയായിരുന്നു.

പിന്നീട് പലതവണ ഇവര്‍ മരുന്ന് വാങ്ങാന്‍ യുവാവിനെ നിര്‍ബന്ധിച്ചു. കയ്യിലുളള പണം തികയാതെ വന്നതോടെ 20 ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പ്പയെടുത്ത് യുവാവ് മരുന്ന് വാങ്ങി. പിന്നീട് വീണ്ടും 2.6 ലക്ഷം വിലവരുന്ന 'ദേവരാജ രസഭൂതി' എന്ന മരുന്ന് വാങ്ങാനും നിര്‍ദേശിച്ചു. അതിനായി 10 ലക്ഷം രൂപയാണ് യുവാവ് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയത്. അങ്ങനെ 48 ലക്ഷം രൂപ മരുന്നുകള്‍ക്കായി യുവാവ് മുടക്കി.

എന്നാല്‍, ഏറെ നാള്‍ മരുന്നുകള്‍ കഴിച്ചിട്ടും മാറ്റമൊന്നും ഇല്ലാതായതോടെ യുവാവിന് സംശയം തോന്നി. ഇത് പറഞ്ഞപ്പോള്‍ ചികിത്സകന്‍ മറ്റ് ചില മരുന്നുകള്‍ കൂടി കഴിച്ചാലെ ചികിത്സ പൂര്‍ണമാകു എന്ന് വിശ്വസിപ്പിച്ചു. ഈ മരുന്നിന് കൂടുതല്‍ പണം ആവശ്യപ്പെട്ടു. ചികിത്സ പാതിവഴിയില്‍ നിര്‍ത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവാവ് മറ്റൊരു ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. ഈ പരിശോധനയിലാണ് ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കഴിച്ച മരുന്നുകള്‍ മൂലം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തിയത്. ഇതോടെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ ബെംഗളൂരു ജ്ഞാനഭാരതി പൊലീസ് കേസെടുത്തു. റോഡരികില്‍ സ്ഥാപിച്ച താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളും മരുന്ന് വില്‍ക്കുന്ന കൗണ്ടറുകലും നീക്കം ചെയ്യാനും പൊലീസ് നടപടി ആരംഭിച്ചു.

Content Highlights: Rare medicine 'Devaraja Bhuti' for sexual problem: 48 lakhs stolen from young man

To advertise here,contact us